പത്തനംതിട്ട(Pathanamthitta): ഒപ്പം നിന്നവർക്ക് മാത്രം നന്ദി എന്ന് കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ കുടുംബം. കുടുംബത്തിൽ പോലും ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമം നടന്നു. നീതി അകലെയാണ്. നീതിക്ക് വേണ്ടി പോരാടും. പി പി ദിവ്യയുടെ മൊബൈൽ ഫോൺ പോലും ഇതുവരെ പരിശോധിച്ചിട്ടില്ലെന്ന് കുടുംബം പ്രതികരിച്ചു.
പരസ്യ വിമര്‍ശനത്തിലും കുത്തുവാക്കുകളിലും മനംനൊന്ത് കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷമായി. യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി പി ദിവ്യ നടത്തിയ പ്രസംഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ഇപ്പോഴും പറയുന്നത്.
വാവിട്ട വാക്ക്, ഒരു ഉദ്യോഗസ്ഥന്‍റെ മരണവും, രാഷ്ട്രീയ നേതാവിന്‍റെ പതനവുമാണ് ബാക്കിയാക്കിയത്. 2024 ഒക്ടോബര്‍ 14 ന് വൈകീട്ട് നാലുമണിക്ക് സ്ഥലംമാറിപോകുന്ന കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് റവന്യു ഉദ്യോഗസ്ഥരുടെ യാത്രയയപ്പിലേക്കാണ് ക്ഷണമില്ലാതെ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ എത്തിയതും അധിക്ഷേപ പ്രസംഗം നടത്തിയതും.
രാത്രി 8.45 ന് മലബാര്‍ എക്സ്പ്രസില്‍ ചെങ്ങന്നൂരിലെ വീട്ടിലേക്ക് പോകേണ്ട നവീന്‍ ബാബു, കണ്ണൂര്‍ റയില്‍വെ സ്റ്റേഷന് സമീപത്ത് എത്തിയെങ്കിലും ട്രയിന്‍ കയറിയില്ല. പിറ്റേന്ന് രാവിലെ ഏഴുമണിക്ക് പള്ളിക്കുന്നിലെ ക്വാട്ടേഴ്സില്‍ ഡ്രൈവര്‍ എത്തിയപ്പോള്‍ കണ്ടത് നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയിലാണ്. യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപ പരാമര്‍ശം അപ്പോഴേക്കും നാടെങ്ങും പടര്‍ന്നിരുന്നു.
Highlights: ‘Thank you only to those who stood by, justice is far away’: Naveen Babu’s family says they will fight