തിരുവനന്തപുരം(THIRUVANATHAPURAM): ശബരിമലയിലെ സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ. 2019 ലെ ഭരണസമിതി അംഗങ്ങളെയാണ് പ്രതിചേർത്തത്. ദേവസ്വം ബോർഡിന്റെ പരാതിയിലാണ് എഫ്ഐആർ. ഇതുവരെ രണ്ട് എഫ്ഐആറാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ദ്വാരപാലകശില്പത്തിലെ പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ് ആദ്യ എഫ്ഐആര്‍. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്ഐആആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്. എട്ടാംപ്രതിയായി ചേർത്തിരിക്കുന്നത് 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളെയാണ്. അതേസമയം, ആരുടെയും പേര് എഫ്ഐആറിൽ ഇല്ല. എ. പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്.
പാളികൾ ഇളക്കിക്കൊണ്ടുപോയ സമയത്ത് ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മിഷണർ, എക്സിക്യുട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചവരാണ് പ്രതിചേർക്കപ്പെട്ടവർ. ഉത്തരവുകളിലും മഹസറുകളിലും ഒപ്പിട്ടത് ഇവരാണ്.
2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണപ്പാളികള്‍ ഇളക്കിയെടുത്തതെന്നും ബോർഡിന് നഷ്ടമുണ്ടാക്കാനായി ഗൂഡാലോചന നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. അഴിമതിനിരോധനം, കവർച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് ചേർത്തത്.
അതേസമയം, പ്രത്യേക അന്വേഷണ സംഘം അന്വേഷണവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണുള്ളത്. സ്വർണം പൂശിയ ചെന്നൈയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഇപ്പോള്‍ സംഘം പരിശോധന നടത്തിവരികയാണ്. സ്മാർട്ട് ക്രിയേഷൻസ് അധികൃതരെ നിലവിൽ പ്രതിചേർത്തിട്ടില്ല.
Highlights: Sabarimala gold scam: Devaswom board members and representatives in 2019