ന്യൂഡല്‍ഹി:(New Delhi) പാകിസ്താനില്‍ നടന്ന ചാവേറാക്രമണത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയ പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഇന്ത്യ. പാകിസ്താന്‍ നേതൃത്വം ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ തള്ളിക്കളയുന്നതായി വിദേശകാര്യമന്ത്രാലയം (എംഇഎ) വക്താവ് രന്ദീര്‍ ജയ്‌സ്വാള്‍ എക്‌സില്‍ കുറിച്ചു. ഇന്ത്യയ്‌ക്കെതിരെ തെറ്റായ കഥകള്‍ മെനയുന്നത് പാകിസ്താന്റെ തന്ത്രമാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
‘പാകിസ്താന്‍ നേതൃത്വം ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഇന്ത്യ തള്ളിക്കളയുന്നു. സൈനിക പ്രേരിതമായി രാജ്യത്ത് നടക്കുന്ന ഭരണഘടനാ അട്ടിമറിയില്‍ നിന്നും അധികാര കയ്യേറ്റത്തിൽ നിന്നും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനായി ഇന്ത്യയ്ക്കെതിരെ തെറ്റായ കഥകള്‍ മെനയുന്നത് പാകിസ്താന്റെ ഒരു പ്രവചനാതീതമായ തന്ത്രമാണ്. യാഥാര്‍ത്ഥ്യമെന്താണെന്ന് അന്താരാഷ്ട്ര സമൂഹത്തിന് നന്നായി അറിയാം. പാകിസ്താന്റെ വഴിതിരിച്ചുവിടല്‍ തന്ത്രങ്ങളില്‍ അവര്‍ തെറ്റിദ്ധരിക്കപ്പെടില്ല’, പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇസ്ലാമാബാദില്‍ നടന്ന ചാവേറാക്രമണത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ഭരണകൂട ഭീകരതയുടെ ഏറ്റവും മോശം ഉദാഹരണമാണിതെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു. എന്നാല്‍ യാതൊരു തെളിവുകളുമില്ലാതെയായിരുന്നു ഷെഹ്ബാസ് ശരീഫിന്റെ ആരോപണം. ഇന്ത്യയുടെ ഹീനമായ ഗൂഢാലോചനയെ ലോകം അപലപിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Highlights:External affairs ministry rejects Pakistan PM s remarks against India over Islamabad blastnews