തിരുവനന്തപുരം(Thiruvananthapuram): പ്ലാസ്റ്റിക് മദ്യകുപ്പിയുടെ പേരിൽ ഒരു മാസത്തിനിടെ ഉപഭോക്താക്കളിൽ നിന്നു ബെവ്കോയ്ക്ക് ലഭിച്ചത് 1.51 കോടി രൂപ. പ്ലാസ്റ്റിക് മദ്യക്കുപ്പി വിറ്റപ്പോൾ നിക്ഷേപമായി സ്വീകരിച്ച 20 രൂപ, കാലിക്കുപ്പി നൽകി തിരികെ വാങ്ങാൻ ഉപഭോക്താക്കൾ എത്താത്തതിനെ തുടർന്നാണിത്. 7,58,980 കുപ്പികളാണ് തിരിച്ചെത്തിക്കാത്തത്. ഈ തുക ബെവ്കോയ്ക്ക് സ്വന്തം.
സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 9 വരെയുള്ള ഒരു മാസം വിറ്റതും തിരിച്ചെടുത്തതുമായ പ്ലാസ്റ്റിക് കുപ്പികളുടെ കണക്ക് ബെവ്കോ പുറത്തുവിട്ടു. 15,25,584 പ്ലാസ്റ്റിക് കുപ്പി മദ്യമാണ് വിറ്റത്. ഇതിൽ 7,66,604 കാലിക്കുപ്പികൾ തിരിച്ചുവന്നു.
മദ്യം വാങ്ങിയ ഔട്ട്ലെറ്റിൽതന്നെ ഇവ ഉപഭോക്താക്കൾ തിരിച്ചെത്തിച്ചാൽ ഇനിയും തുക തിരിച്ചുനൽകുമെന്ന് ബെവ്കോ വിശദീകരിക്കുന്നു.തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 വീതം ഔട്ട്ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയത്.
Highlights: Liquor in plastic bottles: Bevco won Rs. 1.5 crore in a month